ഇന്ത്യയുടെ രാഷ്ട്രപിതാവ്. ദക്ഷിണാഫ്രിക്കയിലെ വര്ണവിവേചനത്തിന് എതിരായും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും അക്രമരഹിതമാര്ഗത്തിലൂടെ സമരം ചെയ്ത മോഹന്ദാസ് കരംചന്ദ് ഗാന്ധി 1869 ഒ. 2-ന് കരംചന്ദ് ഗാന്ധിയുടെയും പുട്ലി ബായിയുടെയും ഇളയപുത്രനായി ഗുജറാത്തിലെ സൗരാഷ്ട്രയില്പ്പെട്ട പോര്ബന്തര്‍ നഗരത്തില്‍ ജനിച്ചു.
ഗാന്ധിജിയുടെ ആറു മുന്തലമുറകളെപ്പറ്റിയുള്ള വിവരം മാത്രമേ ഇപ്പോഴുള്ളൂ. ലഭ്യമായ വിവരങ്ങള്‍ ലാല്ജി ഗാന്ധിവരെ ചെന്നെത്തിനില്ക്കുന്നു. ജുനാഗാദിലെ ഒരു മുസ്ലിം പ്രഭുകുടുംബത്തിലെ ഭൂസ്വത്തുക്കളുടെ മാനേജരായിരുന്നു ലാല്ജി. പോര്ബന്തറിലെ ദഫ്താരി (ഡെപ്യൂട്ടിദിവാന്‍) എന്ന ഉദ്യോഗത്തില്‍ നിയമിതനായി. ലാല്ജി ഗാന്ധിയുടെ പുത്രനും പൗത്രനായ രഹിദാസു ഇതേ ഉദ്യോഗത്തിലുണ്ടായിരുന്നു. പോര്‍ബന്തറില്‍ മഹാത്മാഗാന്ധി ജനിച്ച മൂന്നുനില കെട്ടിടം 1777-ല്‍ രഹിദാസിന്റെ പുത്രനായ ഹര്ജീവന്‍ ഗാന്ധിയാണ് വിലയ്ക്കു വാങ്ങിയത്. ഹര്ജീവന്‍ ഗാന്ധിയുടെ പുത്രനായ ഉത്തംചന്ദ് ഗാന്ധി 25-ാമത്തെ വയസ്സില്‍ പോര്ബന്തറിലെ ദിവാനായി. പ്രഗല്ഭനായ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം പ്രശസ്തിനേടി. റാണായുടെ നിര്യാണശേഷം റീജന്റ് ആയി വന്ന രൂപലിബാ റാണിയുമായി സ്വരച്ചേര്ച്ച ഇല്ലാതായതിനെ തുടര്ന്ന് ഉത്തംചന്ദും കുടുംബവും ജുനാഗാദിലെ തറവാട്ടു വീട്ടിലേക്കു താമസം മാറ്റി. ജുനാഗാദിലെ നവാബിനെ സന്ദര്ശിച്ചപ്പോള്‍ മന്ത്രിപദം സ്വീകരിക്കാന്‍ നവാബ് ആവശ്യപ്പെട്ടു. അതിനു സന്നദ്ധനല്ലാത്ത ഉത്തംചന്ദിന് വേറൊരു പദവിയും ചില നികുതിസൗജന്യങ്ങളും നവാബ് നല്കുകയുണ്ടായി.
പിതാവ്
റീജന്റ് അന്തരിച്ചപ്പോള്‍ ഉത്തംചന്ദിനെ പോര്ബന്തറിലെ ദിവാനായി നിയമിക്കുവാന്‍ നീക്കമുണ്ടായെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ഉത്തംചന്ദിന്റെ പുത്രനായ കരംചന്ദ് ആയിരുന്നു പകരം നിയമിതനായത് (1847) അദ്ദേഹം 28 കൊല്ലം ഈ പദവിയിലിരുന്നു. ഇക്കാലത്താണ് മോഹന്ദാസ് പോര്ബന്തറിലെ തറവാട്ടു ഭവനത്തില്‍ ജനിക്കുന്നത്. ദിവാനായിരുന്ന കാലത്തും ഇവിടെത്തന്നെ താമസിച്ചിരുന്ന കരംചന്ദും കുടുംബവും ഏതാനും മുറികള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. മറ്റു മുറികള്‍ കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. 'മോഹ്നിയ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മോഹന്ദാസിന് അഞ്ചുവയസ്സ് പ്രായമുള്ളപ്പോള്‍ (1874) പോര്ബന്തറിലെ ദിവാന്പദം കരംചന്ദ് തന്റെ സഹോദരനായ തുളസിദാസിനെ ഏല്പിച്ചശേഷം രാജ്കോട്ടില്‍ ഉദ്യോഗം സ്വീകരിക്കുകയും 1876-ല്‍ അവിടെ ദിവാനാകുകയും ചെയ്തു. തന്റെ പിതാവിനെപ്പോലെ കരംചന്ദും നിര്ഭയനും സത്യസന്ധനുമായ ഭരണാധികാരിയായിരുന്നു. രാജ്കോട്ടിലെ രാജാവിനെപ്പറ്റി മോശമായ രീതിയില്‍ സംസാരിച്ച അസിസ്റ്റന്റ് പൊളിറ്റിക്കല്‍ ഏജന്റിനെ താക്കീതു ചെയ്തതിന് കരംചന്ദ് അറസ്റ്റുചെയ്യപ്പെട്ടു. എന്നാല്‍ തന്റെ നിലപാടില്നിന്ന് മാറുകയില്ല എന്നു മനസ്സിലായപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിമുക്തനാക്കി. മറ്റൊരവസരത്തില്‍ കൃത്യസമയത്ത് സന്ദര്ശിക്കാന്‍ ചെന്ന കരംചന്ദിനോട് വെളിയില്‍ കാത്തിരിക്കാന്‍ പൊളിറ്റിക്കല്‍ ഏജന്റ് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് കരംചന്ദ് തിരികെ പോകുകയും എന്തെങ്കിലും ചര്ച്ച ചെയ്യാനുണ്ടെങ്കില്‍ അത് ഏഴുതി അയയ്ക്കാന്‍ ആവശ്യപ്പെട്ടു കത്തയ്ക്കുകയും ചെയ്തു. ഈ കാര്യത്തില്‍ രാജാവ് കരംചന്ദിനെ ശക്തിയായി പിന്താങ്ങിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല. പോര്ബന്തറിനെക്കാള് ചെറുതായിരുന്നെങ്കിലും കത്തിയവാറിലെ പ്രധാന നഗരമായിരുന്ന രാജ്കോട്ട് ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്കോട്ട് സൗരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഇന്ന് അത് ഒരു സര്വകലാശാലാ കേന്ദ്രം കൂടിയാണ്. ഗാന്ധിജി ഹൈസ്കൂള്‍ വിദ്യാഭ്യാസം രാജ്കോട്ടിലാണ് നിര്‍വഹിച്ചത്. വാങ്കാനെര് എന്ന സംസ്ഥാനത്തിലെ ദിവാനായി അഞ്ചുവര്ഷത്തേക്ക് കരംചന്ദ് നിയമിതനായെങ്കിലും ഏതാനും മാസക്കാലത്തെ ഭരണത്തിനുശേഷം രാജാവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ഉദ്യോഗം രാജിവയ്ക്കുകയുണ്ടായി. വീണ്ടും രാജ്കോട്ട് ദിവാനായ കരംചന്ദ് ആരോഗ്യം ശിഥിലമായതിനെത്തുടര്ന്ന് ഉദ്യോഗത്തില്നിന്ന് വിരമിക്കുകയും 1886-ല്‍ അന്തരിക്കുകയും ചെയ്തു. ധീരനും, സത്യസന്ധനും, ഉദാരശീലനുമായ കരംചന്ദ് 'കാബാഗാന്ധി' എന്നാണ് അറിയപ്പെട്ടിരുന്നത്.
ഗാന്ധിജി തന്റെ പിതാവിനെ സ്നേഹബഹുമാനങ്ങളോടെ ആദരിച്ചിരുന്നു. അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിതത്തില്‍ ഉയരണമെന്ന് യൗവനകാലംമുതല്‍ മോഹന്ദാസ് മനസ്സിലുറപ്പിച്ചു. തന്റെ മകനെ ബാരിസ്റ്റര്‍ പഠനത്തിന് അയയ്ക്കണമെന്ന് ആഗ്രഹിച്ച കരംചന്ദ് ഇക്കാര്യം ജ്യേഷ്ഠനായ ലക്ഷ്മിദാസിനോട് പറയുകയും ചെയ്തിരുന്നു.
കാബാഗാന്ധി നാലുപ്രാവശ്യം വിവാഹം ചെയ്യുകയുണ്ടായി. 14-ാമത്തെ വയസ്സില്‍ വിവാഹം ചെയ്ത ആദ്യത്തെ ഭാര്യ അന്തരിച്ചശേഷം 25-ാം വയസ്സില്‍ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ഈ രണ്ടു വിവാഹങ്ങളില്നിന്ന് രണ്ടു പുത്രിമാര്‍ ജനിച്ചു. മൂന്നാമത്തെ ഭാര്യയില്‍ കുട്ടികളില്ലാത്തതുകൊണ്ട് അവരുടെ സമ്മതത്തോടെ കാബാഗാന്ധി നാലാമതും വിവാഹം ചെയ്തു. നാലാമത്തെ പത്നിയായ പുട്ലി ബായിയാണ് ഗാന്ധിജിയുടെ മാതാവ്. പുട്ലി ബായിയില്‍ കാബാഗാന്ധിക്ക് മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തി മാതാവായ പുട്ലി ബായിയായിരുന്നു. നിത്യവും ക്ഷേത്രദര്ശനവും വ്രതങ്ങളും നിഷ്കര്ഷയോടെ ഇവര്‍ അനുഷ്ഠിച്ചിരുന്നു. വ്രതം അനുഷ്ഠിക്കുന്ന അവസരങ്ങളില്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാറുണ്ടായിരുന്നുള്ളു. സമ്പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്ന ദിവസങ്ങളും ഉണ്ടായിരുന്നു. പുട്ലി ബായിക്കു ഔപചാരികവിദ്യാഭ്യാസം താരതമ്യേന കുറവായിരുന്നുവെങ്കിലും ഹിന്ദു പുരോഹിതന്മാരും ജൈനസന്ന്യാസികളും അവരെ സന്ദര്ശിച്ചു ആത്മീയസംവാദങ്ങളിലേര്പ്പെടുമായിരുന്നു. ഹിന്ദുമതത്തിന്റെയും ഇസ്ലാമിന്റെയും തത്ത്വസംഹിതകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള 'പ്രണാമി' എന്ന വിഭാഗത്തില്പ്പെട്ടവരായിരുന്നു പുട്ലി ബായിയുടെ മാതാപിതാക്കന്മാര്‍. തന്റെ വിവാഹത്തിനുശേഷം വിഗ്രഹങ്ങള്‍ ഇല്ലാത്ത പോര്ബന്തറിലെ പ്രണാമി ക്ഷേത്രത്തില്‍ അമ്മയോടൊപ്പം പോയതായി ഗാന്ധിജി രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ ആനും ഹിന്ദുമതഗ്രന്ഥങ്ങളും പ്രണാമി ക്ഷേത്രങ്ങളില്‍ വച്ചിരുന്നു. മതാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠ മത്രമല്ല, രാജ്യകാര്യങ്ങളിലും വേണ്ടത്ര അറിവും പുട്ലി ബായിക്ക് ഉണ്ടായിരുന്നു.
തന്റെ അമ്മയെ ഭക്ത്യാദരപൂര്വം മാത്രം കണ്ടിരുന്ന ഗാന്ധിജി അവരെ വിമര്ശനവിധേയമാക്കിയിട്ടേയില്ല. മദ്യമാംസാദികള്‍ വര്ജിക്കുമെന്ന് അമ്മയ്ക്കു കൊടുത്ത വാഗ്ദാനം ഇംഗ്ലീണ്ടിലെ ജീവിതകാലം മുഴുവനും ഗാന്ധിജി പാലിക്കുകയുണ്ടായി. ഈശ്വരനോടുള്ള അര്‍പ്പണബോധം, അഹിംസാമാര്‍ഗം, നിരാഹാരവ്രതം, മൗനവ്രതം എന്നിവയില്‍ പുട്ലി ബായിയുടെ സ്വാധീനം പുത്രനില്‍ കാണാവുന്നതാണ്. ഗാന്ധിജിയെ പ്രഗല്ഭനായ രാഷ്ട്രീയ നേതാവാക്കിയതില്‍ പിതാവിന്റെ സ്വാധീനം കാണാം. എന്നാല്‍ മഹാത്മാ എന്ന വിശേഷണത്തിന് ഇദ്ദേഹത്തെ അര്ഹനാക്കിയതില്‍ അമ്മയ്ക്കാണ് പ്രമുഖ പങ്കുള്ളത്.
പതിമൂന്നാമത്തെവയസ്സില്‍ ഗാന്ധിജി ഏകദേശം സമപ്രായക്കാരിയായ കസ്തൂര്ബായെ വിവാഹം ചെയ്തു. അതിനുമുമ്പ് രണ്ടു പ്രാവശ്യം വിവാഹനിശ്ചയം നടന്നുവെങ്കിലും ആ ബാലികമാര്‍ അന്തരിക്കുകയാണ് ഉണ്ടായത്. പോര്ബന്തറിലെ സമ്പന്നനായ ഒരു വ്യാപാരിയുടെ മകളായിരുന്ന കസ്തൂര്ബാ.
ഭര്ത്താവെന്ന നിലയില്‍ ഭാര്യയുടെ മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചതിനെപ്പറ്റി ഗാന്ധിജി ആത്മകഥയില്‍ പറയുന്നുണ്ട്. തന്റെ സമ്മതം കൂടാതെ ഒരിടത്തും പോകാന്‍ പാടില്ല എന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിനു വഴിപ്പെടാന്‍ കസ്തൂര്ബാ തയ്യാറായിരുന്നില്ല. നിരക്ഷരയായ കസ്തൂര്ബായെ പഠിപ്പിക്കുവാനുള്ള ശ്രമവും വിഫലമായി. പലപ്പോഴും പരസ്പരം കലഹിച്ചെങ്കിലും കസ്തൂര്ബായോട് മോഹന്ദാസിനുള്ള കലശലായ പ്രേമം പിണക്കങ്ങളെ ഇണക്കങ്ങളാക്കിമാറ്റി. ദക്ഷിണാഫ്രിക്കയിലെ ആദ്യകാലജീവിതത്തിനിടയ്ക്കും കസ്തൂര്ബായുമായി പലപ്പോഴും അഭിപ്രായഭിന്നതകളുണ്ടായിട്ടുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കാനുള്ള തീരുമാനം കസ്തൂര്ബായുടെ അനുവാദത്തോടെയാണ് എടുത്തത്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കസ്തൂര്ബാ ജയില്വാസം അനുഷ്ഠിച്ചിരുന്നു. ആഗാഖാന്‍ കൊട്ടാരത്തില്‍ ഗാന്ധിജിയോടൊന്നിച്ച് ജയിലില്‍ പാര്ക്കുന്ന വേളയില്‍ കസ്തൂര്ബാ അന്തരിച്ചു (1944).
അനുസരണാശീലവും സത്യനിഷ്ഠയും കുട്ടിക്കാലം മുതലേ മോഹന്ദാസ് പരിപാലിച്ചുപോന്നു. ശ്രാവണ പിതൃഭക്തി, ഹരിശ്ചന്ദ്രന് എന്നീ നാടകങ്ങള്‍ കണ്ടതോടെ ഈ മൂല്യങ്ങളിലുള്ള മോഹന്ദാസിന്റെ വിശ്വാസം ദൃഢതരമാകുന്നതിന് സഹായകമായി. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാര്ഥിയായിരുന്നപ്പോള്‍ ആ കാലഘട്ടത്തിലെ ചില ചാപല്യങ്ങളില്‍ കുടുങ്ങി. ഒരു മുസ്ലിം സഹപാഠിയായ ഷേക്ക് വെഹ്താബിന്റെ പ്രേരണമൂലം രഹസ്യമായി മാംസവിഭവങ്ങള്‍ ഭക്ഷിച്ചു തുടങ്ങി. ഇന്ത്യാക്കാരെ അടക്കിഭരിക്കാനുള്ള ഉരുക്കുമുഷ്ഠി ഇംഗ്ലീഷുകാര്ക്കുണ്ടായത് മാംസം ഭക്ഷിക്കുന്നതുകൊണ്ടാണെന്നുള്ള കേട്ടറിവ് ഇക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. പുകവലിയും രഹസ്യമായി ശീലിച്ചു. അച്ഛനമ്മമാര്‍ അറിയാതെ പണം എടുത്താണ് ഇതൊക്കെ ചെയ്തത്. ഇത്തരം ദുഃശീലങ്ങളില്‍ പശ്ചാത്താപം തോന്നിയപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു. മാപ്പു ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് അച്ഛന് കൊടുക്കുകയുണ്ടായി.
ഗാന്ധിജിക്കു പതിനാറു വയസ്സുള്ളപ്പോള്‍ അച്ഛന് അന്തരിച്ചു. അടുത്തവര്‍ഷം മെട്രിക്കുലേഷന്‍ പാസായ ഗാന്ധിജി ഭവനഗറിലുള്ള സമല്ദാസ് കോളജില്‍ ഇന്റര്മീഡിയറ്റ് ക്ലാസ്സില്‍ ചേര്‍ന്നു. ഇംഗ്ലീഷില്‍ വേണ്ടത്ര പ്രാവീണ്യം ഗാന്ധിജിക്ക് ഇല്ലായിരുന്നു. വെക്കേഷന് കാലത്ത് രാജ്കോട്ടിലെത്തിയ ഗാന്ധിജി കുടുംബസുഹൃത്തായ മാവ്ജിദാവേയോട് തന്റെ പരാജയം മുന്കൂട്ടി അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് മോഹന്ദാസിനെ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാന്‍ ഇംഗ്ലീണ്ടിലയയ്ക്കാന്‍ പാടില്ല എന്ന് മൂത്തസഹോദരനായ ലക്ഷ്മിദാസിനോട് മാവ്ജി ചോദിച്ചു. മൂന്നു വര്ഷത്തെ പഠനത്തിന് പതിനായിരം രൂപ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഗാന്ധിജി ആഗ്രഹിച്ചത്. എന്നാല്‍ നിയമവിദ്യാഭ്യാസമാണ് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നത് എന്നു ലക്ഷ്മിദാസ് തറപ്പിച്ചു പറഞ്ഞു. അച്ഛനും മുത്തച്ഛനും വഹിച്ച ദിവാന്‍ പദം ലഭിക്കണമെങ്കില്‍ ഒരു ബാരിസ്റ്ററായാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നു ലക്ഷ്മിദാസിന് അറിയാമായിരുന്നു. പോര്ബന്തര്‍, രാജ്കോട്ട് സര്ക്കാരുകളില്‍ നിന്ന് ഒരു സ്കോളര്ഷിപ്പ് വാങ്ങിക്കുവാനുള്ള ശ്രമം വിജയിച്ചില്ല. ഒടുവില്‍ ആവശ്യമായ പണം ലക്ഷ്മിദാസ് കടം വാങ്ങിക്കൊടുത്തു.
പ്രഗല്ഭനായ അച്ഛന്‍, അതിപ്രഗല്ഭനായ മുത്തച്ഛന്‍ ഇവരുടെ ഭരണപരമായ പാരമ്പര്യം നിലനിര്ത്തുന്നതിനുവേണ്ടിയാണ് 19 വയസ് തികയുന്നതിനുമുമ്പ് ഗാന്ധിജി ഇംഗ്ലീണ്ടിലേക്ക് കപ്പല്‍ കയറിയത്. അവസാന നിമിഷത്തില്പ്പോലും സ്വജാതിയില്പ്പെട്ട പ്രമാണിമാര്‍ വിദേശയാത്ര (കടല്കടന്നുള്ള യാത്ര നിഷിദ്ധമായിരുന്നു) മുടക്കാന്‍ നോക്കി. കപ്പല്‍ യാത്രയ്ക്കുള്ള പണം ഒരു ബന്ധുവിനെ ഏല്പിച്ചാണ് ഗാന്ധിജിയുടെ ജ്യേഷ്ഠന്‍ ബോംബെ വിട്ടത്. എന്നാല്‍ സമുദായഭ്രഷ്ട് പേടിച്ച് അയാള്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചു. അവസാനം കുറേ പണം കടം വാങ്ങിയാണ് 1888 സെപ്. 4-ന് ഗാന്ധിജി കപ്പല്‍ കയറിയത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള പരിചയക്കുറവ്, കത്തിയും മുള്ളും ഉപയോഗിക്കാനുള്ള പരിശീലനമില്ലായ്മ, സഹജമായ ലജ്ജ ഇതെല്ലാംകൊണ്ട് ഗാന്ധിജി കപ്പലിലെ ക്യാബിനിലൊതുങ്ങിക്കഴിഞ്ഞു. ശരത്കാലത്ത് വെളുത്ത സൂട്ടും ധരിച്ച് സതാംപ്റ്റണിലെത്തിയ ഗാന്ധിജിയെ പലരും പരിഹാസപൂര്വമാണ് വീക്ഷിച്ചത്.
ലണ്ടനിലെ ജീവിതകാലത്ത് സസ്യാഹാരം തുടരണമെന്നുളള നിര്ബന്ധംമൂലം ആദ്യദിവസങ്ങള്‍ അര്ധപട്ടിണിയിലാണ് ഗാന്ധിജി കഴിഞ്ഞത്. ലണ്ടനില്‍ ഒരു സസ്യഭോജനശാല കണ്ടെത്തിയത് വലിയ ആശ്വാസമായി. സസ്യാഹാരത്തിന്റെ മേന്മയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചതോടെ അമ്മയോടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ മാത്രമല്ല, ഒരു ആദര്ശമെന്നനിലയിലും സസ്യാഹാരം ശീലിക്കേണ്ടത് ആവശ്യമാണെന്ന് ഗാന്ധിജിക്കു ബോധ്യമായി. സസ്യാഹാര സംഘടനകളിലെ സജീവാംഗമായി. പലരും പറഞ്ഞതനുസരിച്ചു ഒന്നരമാസക്കാലം മുട്ട ഉപയോഗിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ അമ്മയുടെ ദൃഷ്ടിയിലുള്ള സസ്യഭക്ഷണക്രമത്തില്‍ മുട്ട ഉള്പ്പെടുന്നില്ലെന്നു കരുതി അത് ഉപേക്ഷിച്ചു. പാശ്ചാത്യസംസ്കാരവുമായി അലിഞ്ഞുചേരുന്നതിന് ആദ്യകാലത്ത് ഗാന്ധിജി ഒരു ശ്രമം നടത്തി. വേഷത്തില്‍ വേണ്ട പരിഷ്കാരം വരുത്തുകയും, ഡാന്‍സ് പഠിക്കുകയും, ഫ്രഞ്ച്ഭാഷ പഠിക്കുവാന്‍ ശ്രമിക്കുകയും, വയലിന് പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോള്‍ താന്‍ ചെയ്യുന്നത് മഠയത്തരമാണെന്നും ബുദ്ധിമുട്ടി പണം അയച്ചു തരുന്ന ജ്യേഷ്ഠനെ മറക്കുകയാണെന്നും ഗാന്ധിജിക്ക് തോന്നിയതിനാല്‍ ആ ശ്രമം ഉപേഷിച്ചു. ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുകയും സ്വയം പാകം ചെയ്ത ആഹാരം കഴിക്കുകയും ബസ് യാത്ര കുറയ്ക്കുകയും ചെയ്തു.
സസ്യഭോജനം പ്രചരിക്കുന്നതിനുവേണ്ടിയുള്ള പല യോഗങ്ങളിലും ഗാന്ധിജി പങ്കെടുത്തെങ്കിലും പ്രസംഗം ചെയ്യാന്‍ ലജ്ജകൊണ്ട് സാധിച്ചിരുന്നില്ല. ഇന്ത്യയിലേക്കു തിരിച്ചപ്പോള്‍ ഭാവുകമാശംസിച്ചുനടത്തിയ വിരുന്നു സത്കാരത്തില്‍ ഒരു വാചകം മാത്രമേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ. സസ്യഭുക്കുകളുടെ സമാജമല്ലാതെ ഗാന്ധിജി പങ്കെടുത്ത ഒരേ ഒരു സംഘടന ഇന്ത്യന്‍ മുസ്ലിങ്ങളുടെ 'അല്ജുമാന്‍ ഇസ്ലാമിയ' ആയിരുന്നു. ഇവിടെ അമുസ്ലിങ്ങള്ക്കും സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഗാന്ധിജിയെ കൂടാതെ ഈ സംഘടനയുടെ യോഗങ്ങളില്‍ സംബന്ധിച്ചവര്‍ കേന്ദ്ര അസംബ്ലി പ്രസിഡന്റായിരുന്ന സര്‍ അബ്ദുര്‍ റഹിം, ബിഹാറിലെ കോണ്ഗ്രസ് നേതാവായിരുന്ന മസ്സാദുള്‍ ഹക്ക്, സര്‍ മഹബദ് ഷാഫി, ലിബറല്‍ നേതാവും കോണ്സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ആദ്യത്തെ പ്രസിഡന്റുമായിരുന്ന സച്ചിദാനന്ദ സിന്‍ഹ, പഞ്ചാബിലെ നേതാവായ ഹര്കിഷന്ലാല്‍ ഗൌബ എന്നിവരായിരുന്നു. മിതഭാഷിയായിരുന്ന ഗാന്ധിജി, ദേശീയ പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തിയിരുന്നു. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവണതകളില്‍ ഗാന്ധിജിയ്ക്ക് താത്പര്യമൊന്നുമുണ്ടായിരുന്നില്ല. തിയോസഫിസ്റ്റുകളായ ആനി ബസന്റ്, മാഡം ബ്ളവാറ്റ്സ്കി എന്നിവരുമായി ഗാന്ധിജി പരിചയപ്പെടുകയും ബ്ളവാറ്റ്സ്കി ലോഡ്ജിലെ അസോസിയേറ്റ് മെമ്പറായി ചേരുകയും ചെയ്തു. എന്നാല്‍ പിന്നീട് മെമ്പര്ഷിപ്പ് പുതുക്കിയില്ല. തിയോസഫി പ്രചരിപ്പിച്ച ലോകസാഹോദര്യം എന്ന ആശയം ഗാന്ധിജിയെ വശീകരിച്ചുവെങ്കിലും ആ പ്രസ്ഥാനത്തിന്റെ മറ്റു പല വശങ്ങളുമായി ഗാന്ധിജിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ഗീത, ബൈബിള്‍ എന്നീ ഗ്രന്ഥങ്ങള്‍ ഗാന്ധിജി വായിക്കുകയുണ്ടായി. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് പലരുമായി ചര്ച്ച നടത്തുകയും ചെയ്തു. ബാരിസ്റ്റര്‍ പഠനത്തിന് ഗാന്ധിജി ചേര്ന്നത് 'ഇന്നര്‍ ടെമ്പിളി'ലായിരുന്നു. ഓരോ ടേമിലും ആറു ദിവസമെങ്കിലും ഡിന്നറിന് ഹാജരാകണമെന്ന നിബന്ധനയല്ലാതെ ക്ലാസുകളില്‍ ഹാജരാകണമെന്ന് അവിടെ നിര്ബന്ധമില്ലായിരുന്നു. ലണ്ടന്‍ മെട്രിക്കുലേഷന്‍ പാസായെങ്കിലും സര്വകലാശാലാ പഠനത്തിന് ഗാന്ധിജി ഉദ്യമിച്ചില്ല. 1891 ജൂണ്‍ 12-ന് ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം ഗാന്ധിജി ഇന്ത്യയിലേക്കു പുറപ്പെട്ടു. അപ്പോഴാണ് അമ്മയുടെ മരണത്തെപ്പറ്റി അറിഞ്ഞത്. ഗാന്ധിജിക്ക് ഇതൊരു വലിയ ആഘാതമായി. സഹോദരന്റെ ഉപദേശപ്രകാരം നാസിക്കില്‍ പോയി പഞ്ചവടിയില്‍ കുളിച്ച് പ്രായശ്ചിത്തം ചെയ്തെങ്കിലും സ്വജാതിയില്പ്പെട്ട ചിലര്‍ ഗാന്ധിജിയെയും കുടുംബത്തെയും സാമൂഹികമായി ബഹിഷ്കരിക്കുന്ന 'ഊരുവിലക്ക്' തുടര്‍ന്നു.
ബോംബെയില്‍ പോയി ബാരിസ്റ്ററായി പ്രാക്റ്റീസ് ചെയ്യാന്‍ ആരംഭിച്ച ഗാന്ധിജിക്ക് കോടതിയില്‍ കേസ് വാദിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇദ്ദേഹം രാജ്കോട്ടില്‍ തിരികെവരികയും ഹര്ജികള്‍ തയ്യാറാക്കുന്ന ജോലിമാത്രം ചെയ്യുകയും അതില്‍ നിന്ന് പ്രതിമാസം മുന്നൂറുരൂപ ആദായം ഉണ്ടാക്കുകയും ചെയ്തു. പോര്ബന്തറിലെ ഉദ്യോഗസ്ഥനായ സഹോദരനുവേണ്ടി ലണ്ടനില്വച്ച് ഗാന്ധിജി പരിചയപ്പെട്ടിരുന്ന പൊളിറ്റിക്കല്‍ ഏജന്റിനെ കാണാന്‍ ഗാന്ധിജി നിര്ബന്ധിതനായി. 'വെള്ളക്കാരനായ' ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ധിക്കാരപരമായിരുന്നു. ഗാന്ധിജി പറയുന്നതു കേള്ക്കണ്ട എന്നു പറഞ്ഞ് അയാള്‍ ഇദ്ദേഹത്തെ പുറത്താക്കി. വെള്ളക്കാരന് എതിരായി കേസ് കൊടുക്കാന്‍ ആഗ്രഹിച്ച ഗാന്ധിജിയെ ആ ഉദ്യമത്തില്‍ നിന്ന് പ്രസിദ്ധ ബാരിസ്റ്ററായ ഫിറോസ് ഷാ മേത്ത പിന്തിരിപ്പിച്ചു. ഇന്ത്യയില്‍ ഇത്തരം അനുഭവങ്ങള്‍ സാധാരണമാണ് എന്നാണ് ഫിറോസ് ഷാ മേത്ത പറഞ്ഞത്. പൊളിറ്റിക്കല്‍ ഏജന്റായ ഒലിവന്റുമായി (പില്ക്കാലത്ത് സര്‍ ചാള്സ് ഒലിവന്റ്) ശത്രുതയില്‍ വര്ത്തിച്ചുകൊണ്ട് പ്രാക്റ്റീസ് ചെയ്യാനോ അല്ലെങ്കില്‍ പ്രധാനപ്പെട്ട ഒരു ഉദ്യോഗം സമ്പാദിക്കാനോ സാധ്യമായിരുന്നില്ല എന്ന് ഗാന്ധിജിക്ക് ബോധ്യമായി. അപ്രതീക്ഷിതമായിട്ടാണ് പോര്ബന്തര്കാരനായ ഒരു മെമന്‍ മുസ്ലിം കച്ചവടസ്ഥാപനത്തിന് ദക്ഷിണാഫ്രിക്കയില്‍ കേസ് നടത്താനായി ഒരു ബാരിസ്റ്ററെ ആവശ്യമുണ്ടെന്ന് ഗാന്ധിജിയുടെ സഹോദരനു കത്ത് കിട്ടിയത്. യാത്രാച്ചെലവ് ഉള്പ്പെടെ എല്ലാ ചെലവുകളും കഴിച്ച് 105 പവന്‍ പ്രതിഫലം കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ചെയ്യേണ്ട ജോലി ഒരു ഗുമസ്തന്റെ പണിമാത്രമാണെന്ന് ഗാന്ധിജിക്ക് തോന്നിയെങ്കിലും ജോലി സ്വീകരിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഒരു പക്ഷേ പൊളിറ്റിക്കല്‍ ഏജന്റിന്റെ ധിക്കാരപരമായ പെരുമാറ്റമായിരിക്കാം ഗാന്ധിജിയെ രാജ്കോട്ട് വിടാന്‍ പ്രേരിപ്പിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ