1893 ഏപ്രില്‍ മാസത്തില്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ഒന്നാം ക്ലാസ്സില്‍ സ്ഥലമില്ലാത്തതുകൊണ്ട് ക്യാപ്റ്റന്റെ ക്യാബിനില്‍ ഗാന്ധിജിക്ക് സ്ഥലം ഒരുക്കി. വെള്ളക്കാരനായ ക്യാപ്റ്റനുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഡര്ബന് തുറമുഖത്ത് ദാദാ അബ്ദുള്ളാ സേട്ട് ഗാന്ധിജിയെ സ്വീകരിച്ചു. കേസ് പഠിച്ചശേഷം അതിന്റെ നടത്തിപ്പിന് ഉപദേശം കൊടുക്കുവാനായി പ്രിറ്റോറിയയിലേക്ക് ട്രെയിന്മാര്ഗം തിരിച്ചു. മാരിറ്റ്സ്ബര്‍ഗില്‍ രാത്രി ഒമ്പതുമണിക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഗാന്ധിജി സഞ്ചരിച്ചിരുന്ന ഒന്നാംക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ ഒരു വെള്ളക്കാരന് വരികയും വേറെ മുറിയില്‍ പോകാന്‍ ഗാന്ധിജിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച ഗാന്ധിജിയെ റെയില്വേ ഉദ്യോഗസ്ഥന്മാരും ഒരു പോലീസുകാരനും ചേര്ന്ന് പുറത്താക്കി. രാത്രി മുഴുവന്‍ ശൈത്യമേറിയ വെയിറ്റിങ്റൂമില്‍ ഗാന്ധിജി കഴിച്ചുകൂട്ടി. രാവിലെ റെയില്വേ കമ്പനി ജനറല്‍ മാനേജര്‍ക്കും അബ്ദുള്ളാ സേട്ടിനും ഇതുസംബന്ധമായി കമ്പി അടിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഒരു റിസര്വ്ഡ് കമ്പാര്‍ട്ടുമെന്റില്‍ പ്രിറ്റോറിയയ്ക്ക് തിരിച്ചു. അടുത്തദിവസം രാവിലെ ചാള്സ് ടൌണില്‍ വണ്ടി എത്തുകയും ജൊഹാനസ്ബര്ഗിലേക്കു കുതിരപൂട്ടിയ കോച്ചില്‍ യാത്ര ആരംഭിക്കുകയും ചെയ്തു. നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും ഇന്ത്യാക്കാരനാണ് എന്നുകണ്ട് കോച്ചിനകത്തു സ്ഥലം നല്കാതെ കോച്ച് ഡ്രൈവറുടെ സമീപത്ത് സ്ഥലം കൊടുത്തു. കുറേ കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ കോച്ചിനകത്തുനിന്ന് പുകവലിക്കുന്നതിനുവേണ്ടി പുറത്തുവരികയും ഗാന്ധിജിയോട് നിലത്തിരിക്കാന്‍ പറയുകയും ചെയ്തു. ഇതിനു വിസമ്മതിച്ച ഗാന്ധിജിയെ അയാള്‍ ചെകിട്ടത്തടിച്ചു. ഇതെല്ലാം കണ്ട യാത്രക്കാര്‍ ഗാന്ധിജിയെ അകത്ത് ഇരിക്കാന്‍ അനുവദിച്ചു. ഒടുവില്‍ അതേ സ്ഥലത്തിരുന്നുതന്നെ ഗാന്ധിജി യാത്ര തുടര്ന്നു. പട്ടണത്തിലെത്തിയപ്പോള്‍ കാത്തുനിന്ന ഇന്ത്യാക്കാര്‍ ഗാന്ധിജിയെ സ്വീകരിച്ച് താമസത്തിന് ഏര്പ്പാടു ചെയ്തു. ജൊഹാനെസ്ബര്‍ഗില്‍ എത്തിയ ഗാന്ധിജി തന്നെ കാത്തുനിന്ന ആളിനെ കാണാത്തതുകൊണ്ട് ഒരു ഹോട്ടലില്‍ പോയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവില്‍ തന്റെ കക്ഷിയുടെ ഭവനം കണ്ടുപിടിച്ചു. അവിടെയുള്ളവര്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ച് ഗാന്ധിജിയെ പറഞ്ഞു മനസ്സിലാക്കി. തിരിച്ച് പ്രിറ്റോറിയയിലേക്ക് പോകേണ്ടിവന്ന ഗാന്ധിജി ഒന്നാംക്ലാസിലേ സഞ്ചരിക്കുകയുള്ളൂ എന്നു ശഠിച്ചു. ഈ യാത്രയിലും ഗാര്ഡുവന്ന് ഗാന്ധിജിയെ ഇറക്കിവിടാന്‍ ശ്രമിച്ചു. എന്നാല്‍ കൂടെയുള്ള യാത്രക്കാരന് ഗാന്ധിജിയോടൊന്നിച്ച് യാത്ര ചെയ്യാന്‍ വിരോധമില്ലെന്നു പറഞ്ഞതുകൊണ്ട് യാത്ര തുടര്ന്നു. ഡര്‍ബനില്‍ നിന്ന് പ്രിറ്റോറിയയിലേക്കുള്ള യാത്ര ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലേക്കു മടങ്ങിയാലോ എന്നുവരെ ഇദ്ദേഹം ആലോചിച്ചു. ഒടുവില്‍ അനീതിക്ക് എതിരായി സമരം ചെയ്യാനാണു തീരുമാനിച്ചത്.
പ്രിറ്റോറിയയില്‍ താമസമുറപ്പിച്ച ഗാന്ധിജി ആഴ്ചയില്‍ 35 ഷില്ലിങ് വാടകയ്ക്ക് ഒരു യൂറോപ്യന് കുടുംബത്തില്‍ അതിഥിയായി കൂടി. ഗൃഹസ്ഥനായ ബാരിസ്റ്റര്‍ ബേക്കര്‍ അവിടത്തെ പള്ളിയില്‍ നടക്കുന്ന പ്രാര്ഥനായോഗങ്ങളിലും മറ്റു സാമൂഹിക പരിപാടികളിലും ഇദ്ദേഹത്തെ പങ്കെടുപ്പിച്ചു. ക്രിസ്തുമതത്തെക്കുറിച്ചു ഗാന്ധിജി കൂടുതല്‍ അറിവു സമ്പാദിച്ചു. ഇദ്ദേഹം അവിടെയുള്ള ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കോടതിയില്പ്പോലും സംസാരിക്കാന്‍ സാധിക്കാതിരുന്ന ഗാന്ധിജി സ്വന്തം നാട്ടുകാരോട് അവരുടെ പ്രശ്നങ്ങളെപ്പറ്റി ദീര്ഘമായി സംസാരിച്ചു. അവരുടെ നിവേദനങ്ങള്‍ അധികാരികളെ അറിയിക്കുന്നതിന് ഒരു സമാജം സ്ഥാപിക്കണമെന്ന് നിര്ദേശിക്കുകയും ചെയ്തു. ഈ നിര്ദേശം ബഹുഭൂരിപക്ഷം മുസ്ലിം കച്ചവടക്കാരടങ്ങിയ ആ സദസ് ഉത്സാഹപൂര്വം അംഗീകരിച്ചു. 'ശരിയായ രീതിയില്‍' വസ്ത്രധാരണം ചെയ്ത ഇന്ത്യാക്കാര്ക്ക് റെയില്‍വേയില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും ടിക്കറ്റ് നല്കാമെന്ന് റെയില്വേയെക്കൊണ്ടു സമ്മതിപ്പിച്ചത് ഗാന്ധിജിയുടെ ഒരു വിജയമായിരുന്നു. ത്യാബ് മഹമ്മദ് എന്ന ഇന്ത്യാക്കാരനെ ട്രെയിനില്നിന്ന് ഇറക്കിവിട്ടപ്പോള്‍ അയാള്‍ 100 പവന് നഷ്ടപരിഹാരം വേണമെന്ന് കോടതിയില്‍ വാദിക്കുകയും കേസ് അയാള്ക്ക് അനുകൂലമായിത്തീരുകയും ചെയ്തത് ഗാന്ധിജിയുടെ വിജയത്തിന്റെ ഭാഗമായിരുന്നു. ആഫ്രിക്കക്കാരും ഇന്ത്യാക്കാരും പുറത്തിറങ്ങുമ്പോള്‍ ഓരോ ഷില്ലിങ് വിലയുള്ള പാസ് ഓരോ യാത്രയ്ക്കും കൊണ്ടുനടക്കണമെന്ന് നിയമമുണ്ടായിരുന്നു. പാസ്സില്നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു സര്ട്ടിഫിക്കറ്റ് ഗവര്ണറില്നിന്നു നേടാന്‍ വെള്ളക്കാരായ സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാന്ധിജിക്കു സാധ്യമായി. എന്നാല്‍ പ്രസിഡന്റ് ക്രൂഗറുടെ ഔദ്യോഗിക വസതിയുടെ അടുത്തുള്ള പാതയിലൂടെ നടക്കുമ്പോള്‍ ഒരു പട്ടാളക്കാരന് ഗാന്ധിജിയെ തൊഴിച്ചുമാറ്റി. സംഭവത്തിനു സാക്ഷിയായ ഒരു യൂറോപ്യന് ആ സൈനികനെ ശാസിക്കുകയും അയാള്‍ മാപ്പുപറയുവാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. തന്റെ കക്ഷിയായ ദാദാ അബ്ദുള്ളയുടെ കേസ് ഒത്തുതീര്പ്പിലാക്കുന്നതില് ഗാന്ധിജി പ്രധാന പങ്കുവഹിച്ചു. 1894 ജൂണില്‍ കേസ് തീര്ന്നതോടെ ഗാന്ധിജി ഇന്ത്യയിലേക്കു പോകാന്‍ തീരുമാനിക്കുകയും ദാദാ അബ്ദുള്ള ഡര്‍ബനില്‍ വച്ച് ഒരു യാത്രയയപ്പ് സത്കാരം സംഘടിപ്പിക്കുകയും ചെയ്തു. അവിടെ കൂടിയിരുന്ന ഇന്ത്യാക്കാരുമായി സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വംശജര്‍ക്ക് അതുവരെയുണ്ടായിരുന്ന വോട്ടവകാശം നിഷേധിക്കുന്നതിനുള്ള ബില്‍ പാസാക്കാന്‍ പോകുന്നതായി കേട്ടത്. ഈ സാഹചര്യത്തില്‍ ഗാന്ധിജി ദക്ഷിണാഫ്രിക്ക വിടാന്‍ പാടില്ല എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഗാന്ധിജി ഒരു മാസം കൂടി യാത്ര നീട്ടിവച്ച് ബില്ലിനെതിരായി പ്രവര്ത്തനം ആരംഭിച്ചു. അങ്ങനെ 25 വയസ് തികയുന്നതിനുമുമ്പുതന്നെ ഗാന്ധിജി ബഹുജനനേതൃത്വത്തിനു തുടക്കം കുറിച്ചു.
അഞ്ഞൂറ് ഇന്ത്യാക്കാര്‍ ചേര്‍ന്നു സമര്പ്പിച്ച ഹര്ജിയിന്മേല് വോട്ടവകാശ ബില്ലിന്റെ ചര്ച്ച നേറ്റാള്‍ നിയമസഭ രണ്ടുദിവസത്തേക്ക് നിര്ത്തിവച്ചെങ്കിലും അവസാനം ബില്‍ പാസാക്കുക തന്നെ ചെയ്തു. ഈ തീരുമാനത്തിനെതിരായി അന്നു കൊളോണിയല്‍ സെക്രട്ടറിയായ റിപ്പണ്പ്രഭുവിന് (മുന്ഇന്ത്യാ വൈസ്രോയി) 10,000 ഇന്ത്യാക്കാര്‍ ഒപ്പിട്ട നിവേദനം സമര്പ്പിച്ചു. ഈ പ്രക്ഷോഭണം നയിക്കാന്‍ തന്റെ സേവനം അനിവാര്യമാണെന്നു കണ്ട ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ സ്ഥിരമായി താമസിക്കാന്‍ തീരുമാനിച്ചു. ഇന്ത്യാക്കാരുടെ
20-ഓളം കേസുകള്‍ ഗാന്ധിജിക്കു ലഭിച്ചു. ഗാന്ധിജി സെക്രട്ടറിയായും ദാദാ അബ്ദുള്ള അധ്യക്ഷനായും നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെട്ടു. ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവരുന്നതിനും ഇന്ത്യയിലെ നേതാക്കളെയും ജനങ്ങളെയും ദക്ഷിണാഫ്രിക്കന്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കുന്നതിനുംവേണ്ടി 1896-ല്‍ ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരായ ഫിറോസ് ഷാ മേത്ത, ഗോപാല്‍ കൃഷ്ണ ഗോഖലെ, ലോകമാന്യ തിലക്, എന്നിവരെ ഗാന്ധിജി സന്ദര്ശിച്ചു. ചില യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. മദ്രാസ് സ്റ്റാന്ഡേര്ഡിന്റെ പത്രാധിപരായ ജി. പരമേശ്വരന് പിള്ളയുമായി ഗാന്ധിജി പരിചയപ്പെടുകയും പത്രത്തിന്റെ പംക്തികള്‍ ദക്ഷിണാഫ്രിക്കന്‍ പ്രശ്നത്തെപ്പറ്റിയുള്ള ലേഖനങ്ങള്ക്കായി ഒഴിച്ചിടാന്‍ പരമേശ്വരന് പിള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഹിന്ദു പത്രാധിപരായ ജി. സുബ്രഹ്മണ്യയ്യരും ഗാന്ധിജിയോട് സൗഹാര്ദം പുലര്ത്തി. എന്നാല്‍ കൊല്‍ക്കത്തയില്‍ ചെന്നപ്പോള്‍ ദേശീയപത്രങ്ങളായ അമൃതബസാര്‍ പത്രികയും ബംഗാളിയും ഗാന്ധിജിയെ അവഗണിക്കുകയാണുണ്ടായത്. എങ്കിലും ഇംഗ്ലീഷുകാരുടെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ്സ്മാന് പത്രം മമതയോടെ സ്വീകരിച്ചു. അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയില്‍ ഒരു പൊതുയോഗം കൂടുന്നതിനെപ്പറ്റി സുരേന്ദ്രനാഥ ബാനര്ജി മുതലായവരുമായി ചര്ച്ച ചെയ്തെങ്കിലും പ്രതികരണം പ്രതികൂലമായിരുന്നു. എങ്കിലും അതിനുവേണ്ടിയുള്ള ശ്രമം തുടര്ന്നു. ഇതിനിടയിലാണ് ഉടന്‍ മടങ്ങിയെത്തണമെന്ന കമ്പി ദക്ഷിണാഫ്രിക്കയില്‍ നിന്നു കിട്ടുന്നത്. പത്നി കസ്തൂര്ബാ, പുത്രന്മാരായ ഹരിലാല്‍, മണിലാല്‍ എന്നിവരൊന്നിച്ച് ഗാന്ധിജി ദാദാ അബ്ദുള്ളയുടെ കപ്പലില്‍ ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു.
ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രശ്നത്തെപ്പറ്റി ഗാന്ധിജി പ്രചരിപ്പിച്ച ലഘുലേഖയും ചെയ്ത പ്രസംഗങ്ങളും അവിടെ വെള്ളക്കാരുടെ രോഷം ഗാന്ധിജിക്ക് എതിരായി തിരിയാനിടയാക്കി. കപ്പലില്‍ നിന്ന് ഇറങ്ങിയ ഗാന്ധിജിയെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ഗാന്ധിജിക്ക് അടിയും ചവിട്ടും കിട്ടി. എന്നാല്‍ അവിടെയെത്തിച്ചേര്‍ന്ന പൊലീസ് സൂപ്രണ്ടിന്റെ ഭാര്യ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ഇന്ത്യാക്കാരനായ റസ്റ്റംജിയുടെ വീട്ടില്‍ ഗാന്ധിജി എത്തി എന്നറിഞ്ഞ് വെള്ളക്കാര്‍ വീടു വളഞ്ഞു. പൊലീസ് സൂപ്രണ്ടിന്റെ ഉപദേശപ്രകാരം ഒരു പോലീസുകാരന്റെ വേഷത്തില്‍ ഗാന്ധിജി രക്ഷപ്പെട്ടു. ഗാന്ധിജിയെ ഉപദ്രവിച്ചവര്ക്കെതിരെ കേസ് നടത്താന്‍ ബ്രിട്ടനിലെ കൊളോണിയല്‍ സെക്രട്ടറി ജോസഫ് ചേമ്പര്ലെയിന് ഉത്തരവിട്ടു. എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗാന്ധിജി തയ്യാറായില്ല. ഗാന്ധിജിയുടെ ഈ തീരുമാനം വെള്ളക്കാരില്‍ വലിയ മനംമാറ്റമുണ്ടാക്കി.
1899-ല്‍ പൊട്ടിപ്പുറപ്പെട്ട ബുവര്‍ (Boer) യുദ്ധത്തില്‍ ഒരു ബ്രിട്ടീഷ് പ്രജയെന്ന നിലയില്‍ ബ്രിട്ടീഷുകാരെ സഹായിക്കണമെന്ന് ഗാന്ധിജിക്കു തോന്നി. മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ ഇന്ത്യാക്കാരുടെ ഒരു വോളണ്ടിയര്‍ കോര്‍ സംഘടിപ്പിക്കപ്പെടുകയും യുദ്ധം അവസാനിച്ചപ്പോള്‍ ഗാന്ധിജി ഉള്പ്പെടെ പലര്ക്കും കീര്‍ത്തിമുദ്രകള്‍ ലഭിക്കുകയും ചെയ്തു. 1901 ഒടുവില്‍ ഗാന്ധിജി കുടുംബസമേതം ഇന്ത്യയിലേക്കു തിരിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ കസ്തൂര്‍ബായ്ക്കു ലഭിച്ച 60 പവന് വരുന്ന മാല ഉള്പ്പെടെയുള്ള വിലപിടിച്ച സമ്മാനങ്ങള്‍ തിരികെ കൊടുക്കാന്‍ ഗാന്ധി തീരുമാനിച്ചു.
ഇന്ത്യയില്‍ സ്ഥിരമായി താമസിക്കണമെന്ന് ഗാന്ധിജി നിശ്ചയിച്ചു. കൊല്‍ക്കത്തയില്‍ നടന്ന കോണ്ഗ്രസ്സിന്റെ പതിനേഴാം സമ്മേളനത്തില്‍ പങ്കുകൊണ്ടു. സമ്മേളനത്തില്‍ ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ ഗാന്ധിജിക്ക് അനുവാദം ലഭിച്ചെങ്കിലും സമയക്കുറവും പരിഭ്രമവുംമൂലം രണ്ടു മിനിട്ടുമാത്രമേ സംസാരിച്ചുള്ളൂ. ഏതായാലും പ്രമേയം പാസായി. ബോംബെയില്‍ പ്രാക്റ്റീസ് തുടങ്ങിയ ഗാന്ധിജിക്ക് ധാരാളം കേസുകള്‍ ലഭിച്ചുതുടങ്ങി. എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്കു ചെല്ലണമെന്ന കമ്പിസന്ദേശത്തെത്തുടര്ന്ന് ഗാന്ധിജി ഏകനായി യാത്രതിരിച്ചു. കൊളോണിയല്‍ സെക്രട്ടറിയായ ചേമ്പര്ലെയിന്റെ വരവു പ്രമാണിച്ചാണ് ഗാന്ധിജി പെട്ടെന്നു വിളിക്കപ്പെട്ടത്. ഏതായാലും ദീര്ഘകാലം ദക്ഷിണാഫ്രിക്കയില്‍ തങ്ങുന്നതിന് ഗാന്ധിജി നിര്ബന്ധിതനായി.
1906-ല്‍ പൊട്ടിപ്പുറപ്പെട്ട സുളു ലഹളക്കാലത്ത് 24 ഇന്ത്യാക്കാരടങ്ങിയ സന്നദ്ധസേനയുടെ സാര്ജന്റ് മേജര്‍ എന്ന നിലയില്‍ ഗാന്ധിജി ലഹളയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ഈ സേവനങ്ങള്ക്കും ഗാന്ധിജിക്ക് മെഡല്‍ ലഭിച്ചു.
ദക്ഷിണാഫ്രിക്കയിലുള്ള എല്ലാ ഇന്ത്യാക്കാരും രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമത്തിനെതിരായി നിവേദനം സമര്‍പ്പിക്കുവാന്‍ ഗാന്ധിജി ഇംഗ്ലീണ്ടിലേക്കു തിരിച്ചു. എങ്കിലും ലക്ഷ്യം നേടാനായില്ല. അതുകൊണ്ട് ഈ നിയമത്തിന് എതിരെ സഹനസമരം നടത്താന്‍ ഗാന്ധിജി തീരുമാനിച്ചു. ബഹുഭൂരിപക്ഷം ഇന്ത്യാക്കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. സത്യഗ്രഹം എന്ന പുതിയ വാക്ക് ഗാന്ധിജി ഉപയോഗിച്ചുതുടങ്ങിയത് ഈ ഘട്ടത്തിലാണ്. 1907-ല്‍ ഗാന്ധിജിയെയും 24 സഹപ്രവര്ത്തകരെയും അറസ്റ്റുചെയ്തു. ജയിലില്‍ കിടക്കുമ്പോള്‍ പൊലീസ് സൂപ്രണ്ട് വന്ന്, ജനറല്‍ സ്മട്സിനെ (Smuts)കാണാന്‍ ഗാന്ധിജിയെ പ്രിറ്റോറിയയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്ത്യാക്കാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ നിയമം ഭേദഗതി ചെയ്യാമെന്ന് സ്മട്സ് ഉറപ്പുകൊടുത്തു. തുടര്ന്ന് ഗാന്ധിജി ജയില്മോചിതനായി. ജൊഹാനസ്ബര്ഗിലേക്കു പോകാന്‍ കൈയില്‍ പണം ഇല്ലാതിരുന്നതിനാല്‍ സ്മട്സിന്റെ സെക്രട്ടറിയില്‍ നിന്നു കടം വാങ്ങിയാണ് ഗാന്ധിജി റെയില്വേ സ്റ്റേഷനിലേക്കു പോയത്. എന്നാല്‍ ഗാന്ധിജി ഉണ്ടാക്കിയ ഒത്തുതീര്പ്പ് ഇന്ത്യാക്കാരെ വഞ്ചിക്കുകയാണ് എന്നു വിശ്വസിച്ച് ഇദ്ദേഹത്തിന്റെ ഒരു പഴയകക്ഷിയായ മീര്‍ ആലം അനുചരന്മാരുമൊത്ത് വഴിയില്വച്ച് ഗാന്ധിജിയെ കൈയേറ്റം ചെയ്തു. തുടര്ന്ന് മീര്‍ ആലത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗാന്ധിജി വിസമ്മതിച്ചെങ്കിലും ഗവണ്മെന്റ് അയാളെ ജയിലിലാക്കി. എന്നാല്‍ ഇന്ത്യാക്കാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നിയമം ഭേദഗതി ചെയ്യാമെന്നുള്ള കരാര്‍ സ്മട്സ് പാലിച്ചില്ല. ഈ ചതിക്കു മറുപടിയായി ഇന്ത്യാക്കാര്‍ അവരുടെ രജിസ്റ്റ്രേഷന് പുസ്തകങ്ങള്‍ പരസ്യമായി കത്തിക്കണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജിയും കൂട്ടരും വീണ്ടും ജയിലിലായി. ഇത്തവണ വെറുംതടവിനു പകരം കഠിനതടവായിരുന്നു. ക്രിമിനല്പ്പുള്ളികളായ കറുത്ത വര്ഗക്കാരായിരുന്നു കൂടെയുണ്ടായിരുന്ന തടവുകാര്‍.
ജയില്‍ വിമുക്തനായശേഷം 1909-ല്‍ ദക്ഷിണാഫ്രിക്കന്‍ യൂണിയന് രൂപവത്കരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് ഗാന്ധിജി വീണ്ടും ഇംഗ്ലീണ്ട് സന്ദര്ശിക്കുകയും ക്യാബിനറ്റ് അംഗങ്ങളെ കാണുകയും ചെയ്തു. 1911-ലെ ഒത്തുതീര്പ്പിന്റെ ഫലമായി സത്യഗ്രഹം പിന്വലിച്ചു. 1912-ല്‍ ദക്ഷിണാഫ്രിക്ക സന്ദര്ശിച്ച ഗോഖെലയെ ഗവണ്മെന്റ് അതിഥിയായി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടു. ഇന്ത്യാക്കാരുടെ വിവാഹങ്ങള്ക്കുപോലും നിയമസാധുതയില്ലെന്നു വന്നു. സമരം പുനരാരംഭിക്കുകയും പണിമുടക്കിയ കല്ക്കരിത്തൊഴിലാളികളുടെ ദീര്ഘമായ ഒരു പദയാത്ര ഗാന്ധിജി സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജി വീണ്ടും ജയിലിലായി. ഇദ്ദേഹത്തോട് പാറ പൊട്ടിക്കാനും മുറ്റം അടിക്കാനും ജയില്‍ അധികാരികള്‍ ആവശ്യപ്പെട്ടു. ഈ സമരം ഇന്ത്യയിലും ഇംഗ്ലീണ്ടിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ സ്മട്സും ഗാന്ധിജിയും തമ്മില്‍ ഒരു ഒത്തുതീര്പ്പ് ഉണ്ടാക്കി. പക്ഷേ ഗാന്ധിജി നേടിക്കൊടുത്ത പല അവകാശങ്ങളും ഇന്ത്യാക്കാര്ക്ക് കാലാന്തരത്തില്‍ നഷ്ടപ്പെട്ടു.
എങ്കിലും ഇടക്കാല ഗവണ്മെന്റ് ഇന്ത്യയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗാന്ധിജിയുടെ നിര്ദേശപ്രകാരം വിജയലക്ഷ്മി പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഡെലിഗേഷന് ഐക്യരാഷ്ട്ര സംഘടനയില്‍ ദക്ഷിണാഫ്രിക്കയിലെ വര്ണവിവേചനത്തിന് എതിരായി പ്രമേയം അവതരിപ്പിക്കുകയും ജനറല്‍ സ്മട്സിന്റെ എതിര്പ്പിനെ വകവയ്ക്കാതെ സഭ അതു പാസാക്കുകയും ചെയ്തു. 'അപ്പാര്ത്തീഡ്' (Appartheid) എന്ന ക്രൂരമായ വര്ണവിവേചനത്തിന് എതിരായി കറുത്ത വര്‍ഗക്കാര്‍ മുന്‍കൈ എടുക്കുകയും ഇന്ത്യാക്കാര്‍ സഹകരിക്കുകയും ചെയ്തു. പില്ക്കാലത്ത് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സമരങ്ങളും സമരവിജയങ്ങളും ഒരുകാലത്ത് ഗാന്ധിജി അവിടെ പ്രസരിപ്പിച്ച സ്വാതന്ത്ര്യവാഞ്ഛയുടെ പരിണിതഫലങ്ങളാണെന്ന് കരുതുന്നതില്‍ തെറ്റില്ല.
ചെലവുകഴിഞ്ഞ് പ്രതിവര്ഷം ആറു പവന് വേതനമെന്ന വ്യവസ്ഥയില്‍ 23-ാമത്തെ വയസ്സില്‍ ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പോയ ഗാന്ധിജി കുറേക്കാലം പ്രതിവര്ഷം 5,000 പവന് ആദായം പറ്റിയശേഷമാണ് അഭിഭാഷകവൃത്തിയില്‍ നിന്ന് വിരമിച്ചത്. ബാരിസ്റ്ററെന്ന നിലയില്‍ മാത്രമല്ല, ജനങ്ങളുടെ നേതാവെന്ന നിലയിലും ഗാന്ധിജി ഉയര്ന്നു. എന്നാല്‍ ഇതിലെല്ലാം ഉപരിയായിരുന്നു ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വളര്ച്ച. ദക്ഷിണാഫ്രിക്കയില്‍ വച്ച് രവീന്ദ്രനാഥ് ടാഗോറാണ് ഗാന്ധിജിയെ ആദ്യമായി 'മഹാത്മാ' എന്ന് അഭിസംബോധന ചെയ്യുന്നത്. ആ പേരുകൊണ്ട് ഗാന്ധിജി അറിയപ്പെടുന്നത്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നയിച്ചുതുടങ്ങിയതുമുതല് മാത്രവും. ലണ്ടനില്‍ പഠിച്ചിരുന്ന കാലത്തും ഗാന്ധിജിക്ക് ധാര്മികവും മതപരവുമായ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. 1906-ല്‍ ഭാര്യയുമായി ആലോചിച്ചശേഷം ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ചത് ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മാനസികമായും ശാരീരികമായും ശക്തി സംഭരിക്കുന്നതിന് ബ്രഹ്മചര്യം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെത്തുടര്ന്നാണ് ഈ വ്രതം സ്വീകരിച്ചത്. ആശ്രമജീവിതത്തിലേക്കു ഗാന്ധിജി പ്രവേശിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ചാണ്. ആദ്യത്തെ പരീക്ഷണം 'ഫിനിക്സ്' (Phoenix) സെറ്റില്മെന്റിലായിരുന്നു. ഡര്ബന് റെയില്വേ സ്റ്റേഷനു സമീപം ആയിരം പവന് കൊടുത്തുവാങ്ങിയ സ്ഥലത്തായിരുന്നു സെറ്റില്മെന്റ്. ആദ്യം ഇന്ത്യാക്കാര്‍ മാത്രം അടങ്ങിയ സെറ്റില്‍മെന്റില്‍ ഗാന്ധിജിയുടെ സുഹൃത്തായ പൊള്ളക്ക് (Pollock) എന്ന ജര്‍മന്‍ വംശജനായ വെള്ളക്കാരന് കൂടി സകുടുംബം താമസമാക്കി. പ്രകൃതിചികിത്സയില്‍ ഗാന്ധിജി വിശ്വാസമര്പ്പിച്ചു തുടങ്ങി. ഇക്കാലം മുതല്ക്കാണ് ഗാന്ധിജിയില്‍ വിദ്യാഭ്യാസ ചിന്തകള്‍ രൂപംകൊള്ളാനാരംഭിച്ചത്.
ജൊഹാനെസ്ബര്‍ഗില്‍ നിന്ന് 21 മൈല്‍ അകലെ പൊള്ളാക്ക് സൗജന്യമായി കൊടുത്ത സ്ഥലത്താണ് 1910-ല്‍ ടോള്സ്റ്റോയി ഫാം (Tolstoy Farm) എന്ന സെറ്റില്മെന്റ് രൂപം പ്രാപിച്ചത്. ലളിതജീവിതമാണ് എല്ലാവരും അവിടെ നയിച്ചിരുന്നത്. വിദ്യാലയത്തില്‍ കാലത്ത് കൈവേലയും ഉച്ചയ്ക്ക് ക്ലാസ്സുകളുമായിരുന്നു. വിവിധമതങ്ങളെപ്പറ്റി ഗാന്ധിജി ക്ലാസുകള്‍ എടുത്തിരുന്നു. ഒടുവില്‍ ബാരിസ്റ്റര്‍ പണി ഉപേക്ഷിച്ച് ഫാമിലെ അന്തേവാസിയായി. ബാരിസ്റ്ററെന്ന നിലയില്‍ കള്ളക്കേസുകള്‍ സ്വീകരിക്കുകയോ കോടതിയില്‍ കള്ളം പറയുകയോ സാക്ഷികളെക്കൊണ്ട് പറയിക്കുകയോ ഗാന്ധിജി ചെയ്തിരുന്നില്ല.
ഹിംസയെ എതിര്ക്കുകയും കായികാധ്വാനത്തില്‍ അധിഷ്ഠിതമായ ലളിതജീവിതം ലക്ഷ്യമാക്കുകയും ചെയ്ത ടോള്സ്റ്റോയി ഗാന്ധിജിയെ സ്വാധീനിച്ചിട്ടുണ്ട്. ടോള്സ്റ്റോയിയുമായി ഗാന്ധിജി കത്തിടപാടുകള്‍ നടത്തിയിരുന്നു. ലണ്ടനില്വച്ച് പരിചയപ്പെട്ട ജൈനമതക്കാരനായ രാജചന്ദ്രന്‍ (റായ്ചന്ദ്ഭായി) ഗാന്ധിജിയുടെ ചിന്തയെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ്. ഓരോ മതവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയ സാക്ഷാത്കാരത്തിനുള്ള മാര്ഗമാണെന്നും അതുകൊണ്ട് മതപരിവര്ത്തനം ആവശ്യമില്ലെന്നും ഗൃഹസ്ഥാശ്രമികള്ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണെന്നുമുള്ള ആശയങ്ങള്‍ രാജചന്ദ്രനില് നിന്നാണ് ഗാന്ധിജിക്കു ലഭിച്ചത്. 1908-ല്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. ഹിന്ദ് സ്വരാജില്‍ ബ്രിട്ടീഷ് രീതിയിലുള്ള പാര്ലമെന്ററി സമ്പ്രദായത്തെയും യന്ത്രവത്കരണത്തെയും ഗാന്ധിജി ശക്തിയായി വിമര്ശിച്ചിരുന്നു. യന്ത്രവത്കരണംകൊണ്ട് ലോകത്തെ പരിഷ്കരിക്കാം എന്ന വിശ്വാസം മിഥ്യയാണെന്ന് ഗാന്ധിജി വാദിച്ചു. റെയില്വേ, കമ്പി, ആശുപത്രി എന്നിവയും അഭിഭാഷകന്മാര്‍, ഡോക്ടര്‍മാര്‍ എന്നിവരും ഇല്ലാത്ത ഇന്ത്യയെയാണ് ഗാന്ധിജി വിഭാവന ചെയ്തത്. മൂന്നു ദശകങ്ങള്ക്കുശേഷവും (1938) ഹിന്ദ് സ്വരാജിലെ ആശയങ്ങള്‍ പ്രസക്തമാണെന്നുതന്നെ ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗോഖലെ ഈ ഗ്രന്ഥത്തിലെ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ ടോള്‍സ്റ്റോയിയാകട്ടെ, ഇതിലെ ആശയങ്ങള്‍ ഇന്ത്യയ്ക്കു മാത്രമല്ല, മനുഷ്യസമുദായത്തിനൊട്ടാകെ സംഗതമാണെന്ന് അഭിപ്രായപ്പെട്ടു.
ജോണ്‍ റസ്കിന് എന്ന ഇംഗ്ലീഷ് ചിന്തകന്റെ അണ് ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥവും ഗാന്ധിജിയെ വളരെ ആകര്ഷിക്കുകയുണ്ടായി. എല്ലാ തൊഴിലിന്റെയും അന്തസ് ഒരുപോലെയാണെന്നും അധ്വാനിച്ചു ജീവിക്കുന്നതാണ് അഭികാമ്യമെന്നും റസ്കിന് പറഞ്ഞിരുന്നു. ഇതും ഗാന്ധിജി തന്റെ ആദര്ശസംഹിതയുടെ ഭാഗമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ